യുഎസ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ ചരിത്ര വിജയത്തിന് പിന്നാലെ മൂല്യത്തിൽ കുതിച്ചുയർന്നു ബിറ്റ് കോയിൻ അടക്കമുള്ള ക്രിപ്റ്റോ കറൻസികൾ. ഒരു ബിറ്റ് കോയിന്റെ വില 82000 ഡോളർ, അതായത് ഏഴു ലക്ഷത്തോളം ഇന്ത്യൻ രൂപയായി ഉയർന്നു.
തിങ്കളാഴ്ച മാത്രം 2500 ഡോളർ (21000 രൂപ) ആണ് മൂല്യത്തിൽ വർധനവുണ്ടായത്. നവംബർ ആറിന് ട്രംപിന്‍റെ വിജയത്തോടെയാണ് ബിറ്റ്കോയിന് വില 75000 ഡോളർ കടന്നത്. അമേരിക്കയെ ക്രിപ്റ്റോ കറൻസികളുടെയും ബിറ്റ്കോയിന്‍റെയും ആസ്ഥാനമാക്കുമെന്ന ട്രംപിന്റെ പ്രസ്താവനയാണ് നിലവിലെ കുതിപ്പിന് കാരണമായി കണക്കാക്കുന്നത്.
ആഭ്യന്തര സാമ്പത്തിക വളർച്ചയിലും നികുതി വെട്ടികുറക്കുന്നതിലും കേന്ദ്രീകരിച്ചുള്ള ട്രംപിന്റെ പ്രചാരണ അജണ്ട, സ്റ്റോക്കുകൾ, ക്രെഡിറ്റ്, ക്രിപ്റ്റോ എന്നിവ നിക്ഷേപകർ വാങ്ങിക്കൂട്ടാൻ കാരണമായി . യുഎസ് കോൺഗ്രസിൽ ക്രിപ്റ്റോ കറൻസിക്ക് അനുകൂലമായ നിയമ നിർമാണം ഉണ്ടാകുമെന്നാണ് നിക്ഷേപകർ പ്രതീക്ഷിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചത് കൂടുതൽ നിക്ഷേപം ബിറ്റ് കോയിനിലേക്കെത്താൻ കാരണമായിട്ടുണ്ട്.
ഭരണകൂടങ്ങളുടെ അംഗീകാരമോ കേന്ദ്ര ബാങ്കുകളുടെ നിയന്ത്രണമോ ഇല്ലാതെ ലോകം മുഴുവൻ ക്രയ വിക്രയം ചെയ്യാവുന്ന ഡിജിറ്റൽ കറൻസികളാണ് ക്രിപ്റ്റോ കറൻസികൾ. വിവിധ തരം ക്രിപ്റ്റോകൾ നിലവിലുണ്ടെങ്കിലും ബിറ്റ്കോയിനാണ് ജനപ്രിയമായതും ഏറ്റവും മൂല്യമുള്ളതും.