ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും Jobbery Business News New

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിട്ടേക്കും. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടന്‍ സന്ദര്‍ശിക്കും. ഇന്ത്യ-യുകെ ബന്ധങ്ങളില്‍ നിര്‍ണായകമായ ഒരു ഘട്ടത്തിനായിരിക്കും ഇവിടെ തുടക്കം കുറിക്കുക.

ലേബര്‍ പാര്‍ട്ടി നേതാവ് കെയര്‍ സ്റ്റാര്‍മര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റതിനുശേഷം മോദിയുടെ ആദ്യ യുകെ സന്ദര്‍ശനമാണിത്. മെയ് മാസത്തില്‍ അവസാനിച്ച എഫ്ടിഎയില്‍ ഔപചാരികമായി ഒപ്പുവെക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചേര്‍ന്ന് പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

വ്യാപാര ഉടമ്പടി, സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനും ഉഭയകക്ഷി വ്യാപാര, നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു.

മോദിയും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും 2022 വരെ കരാറിന് സമയപരിധി നിശ്ചയിച്ചിരുന്നെങ്കിലും, യുകെയിലെ താരിഫ്, രാഷ്ട്രീയ അസ്ഥിരത തുടങ്ങിയ വിവാദപരമായ പ്രശ്‌നങ്ങള്‍ കാരണം ഇത് വൈകി.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഒരുക്കങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കഴിഞ്ഞ ആഴ്ച യുകെ സന്ദര്‍ശിച്ചിരുന്നു.

കരാറനുസരിച്ച് ഇന്ത്യ കയറ്റുമതി ചെയ്യുന്ന 99% ഇനങ്ങള്‍ക്കും യുകെ തീരുവ ഒഴിവാക്കും. പകരം 90 ശതമാനം ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയും തീരുവ കുറയ്ക്കും. 10 വര്‍ഷത്തിനുള്ളില്‍ ഇവയ്ക്ക് നികുതി ഇല്ലാതാകും.

അതേസമയം, ഈ മാസം മോദിയുടെ യാത്രാ പരിപാടിയില്‍ മാലിദ്വീപും ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ജൂലൈ 26 ന് നടക്കുന്ന രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ പ്രസിഡന്റ് മുഹമ്മദ് മുയിസു മോദിയെ ക്ഷണിച്ചിരുന്നു. ഇത് ന്യൂഡല്‍ഹിയും മാലിയും തമ്മിലുള്ള സമീപകാല സംഘര്‍ഷങ്ങള്‍ക്ക് ഒരു അയവ് വരുത്തുന്നതിന്റെ സൂചനയാണ്. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *