പടിയൂരിൽ രണ്ട് സ്ത്രികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പടിയൂർ പഞ്ചായത്താഫിസിനടുത്ത് വാടക വീട്ടിൽ താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പിൽ പരേതനായ പരമേശ്വരൻ ഭാര്യ മണി (74) മകൾ രേഖ (43) എന്നിവരാണ് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച്ചയാണ് പടിയൂർ പഞ്ചായത്തിന് സമീപം ഉള്ള വീട്ടിൽ നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് അയൽവാസികൾ മണിയുടെ മറ്റൊരു മകളെ വിവരം അറിയിച്ച് ഇവർ വന്ന് വീടിൻ്റെ പിറക് വശത്തെ വാതിൽ തുറന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് അമ്മയും മകളും വീടിൻ്റെ ഹാളിലും സമീപത്തെ മുറിയിലുമായി മരിച്ച് കിടക്കുന്നത് കണ്ടത്.
മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നു. വീടിനുള്ളിൽ സാധനങ്ങൾ അലങ്കോലമായ നിലയിൽ ആയിരുന്നു. മകൾ രേഖയുടെ രണ്ടാമത്തെ ഭർത്താവ് കോട്ടയം സ്വദേശി പ്രേംകുമാർ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇവിടെ ഉണ്ടായിരുന്നു. ഇയാളെ ഇപ്പോൾ ബന്ധപ്പെടാൻ സാധിക്കുന്നില്ല.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇയാൾക്കെതിരെ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായി സഹോദരി പറഞ്ഞു. കാട്ടൂർ ഇൻസ്പെക്ടർ ഇ ആർ ബൈജുവിൻ്റെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു.