അന്തിക്കാട് : മനക്കൊടിയിൽ രാസലഹരി ഉപയോഗവും വിൽപ്പനയും നടക്കുന്നതായി പരാതിപ്പെട്ട യുവാവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. മനക്കൊടി മഠത്തിൽവീട്ടിൽ യദുകൃഷ്ണ(26)യെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഒരാളെ നേരത്തേ പിടികൂടിയിരുന്നു.
മനക്കൊടി കാട്ടുതീണ്ടി വീട്ടിൽ ആകാശ്കൃഷ്ണ(24)യാണ് അന്തിക്കാട് പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം. പരാതിയെക്കുറിച്ച് മനസ്സിലാക്കിയ യദുകൃഷ്ണയും സുഹൃത്തും ചേർന്ന് മനക്കൊടിയിലെ വീടിനടുത്തുള്ള പാടത്തെ സ്ലാബിൽ ഇരിക്കുകയായിരുന്ന ആകാശ്കൃഷ്ണയെ രാത്രി പത്തരയ്ക്ക് ബലമായി ബൈക്കിൽ കയറ്റി പാടത്തിൻ്റെ നടുവിൽ കൊണ്ടുപോയി ആക്രമിക്കുകയും കത്തി കാണിച്ച് കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കഞ്ചാവു ബീഡി ബലമായി വലിപ്പിക്കുകയും ചെയ്തു.
കേസിൽ യദുകൃഷ്ണയുടെ സുഹൃത്ത് മനക്കൊടി ചുള്ളിപ്പറമ്പിൽ അഭിഷേകിനെ (22) നേരത്തേ പോലീസ് പിടികൂടിയിരുന്നു. അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.എസ്. സരിൻ, സബ് ഇൻസ്പെക്ടർ സുബിന്ദ്, സിവിൽ പോലീസ് ഓഫീ സർമാരായ ശിവകുമാർ, പ്രതീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.